കുഞ്ഞ് ജഷിന്റെ ഹൃദയം ഇനി റഷ്യയില്‍ തുടിക്കും! മരണത്തിലും അഞ്ചുപേർക്ക് ജീവനേകി രണ്ടരവയസുകാരൻ; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്

അഹമ്മദബാദ്: മരണത്തിലും അഞ്ചുപേർക്ക് ജീവിക്കാനുള്ള പ്രതീക്ഷനല്‍കിയാണ് കുഞ്ഞു ജഷ് മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച ഈ രണ്ടരവയസുകാരന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെയാണ് അഞ്ച് പേർക്ക് പുത്തൻപ്രതീക്ഷ ലഭിച്ചിരിക്കുന്നത്.
വീടിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസ എന്ന രണ്ടരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് ഇതിന്‍റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു എൻജിഒ പ്രവർത്തകർ അറിയിച്ചത്.
ജഷിന്‍റെ പിതാവ് സഞ്ജീവ് ഒരു മാധ്യമപ്രവർത്തകനാണ്. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ഡൊനേറ്റ് ലൈഫ്’ എന്ന എൻജിഒ പ്രവര്‍ത്തകർ ഇയാളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഇദ്ദേഹം കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു എന്നാണ് ഇവർ പ്രസ്താവനയിൽ അറിയിച്ചത്. റഷ്യ, ഉക്രെന്‍ തുടങ്ങി വിദേശരാജ്യങ്ങളിലെയടക്കം അഞ്ച് കുട്ടികൾക്കാണ് കുഞ്ഞു ജഷിന്‍റെ അവയവങ്ങൾ നൽകിയത്. ഹൃദയം, ശ്വാസകോശം, കരൾ, കിഡ്നി, കണ്ണുകൾ എന്നിവയൊക്കെ ദാനം ചെയ്തു.
ജഷിന്‍റെ ഹൃദയം റഷ്യയിലെ ഒരു നാലുവയസുള്ള കുട്ടിക്കാണ് എത്തിച്ച് നൽകിയത്. ശ്വാസകോശം ഉക്രെയിനിലുമെത്തി. അഹമ്മദാബാദിലെ 14 ഉം 17 ഉം വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് കിഡ്നി ദാനം ചെയ്തത്. കരൾ നൽകിയത് ഭാവ്നഗറിൽ നിന്നുള്ള ഒരു രണ്ടുവയസുകാരനും. എൻജിഒ പ്രസ്താവനയിൽ വ്യക്തമാക്കി.