വെറൈറ്റിക്ക് വേണ്ടി കടുംകൈ ! യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീഡിയോ; ലൈവിൽ കൊലപാതകം കണ്ടത് റഷ്യയിലെ നിരവധി പേർ

യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി കാമുകിയെ കൊടും തണുപ്പിൽ നിർത്തിയതിന് കൊടുക്കേണ്ടി വന്നത് ഒരു ജീവന്റെ വില. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് വേണ്ടി കടുംകൈ ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലൈവ് സ്ട്രീമിങ്ങിനിടയിൽ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിർബന്ധിച്ച് പുറത്തു കൊടുംതണുപ്പിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാൾ പുറത്ത് ഉപേക്ഷിച്ചത്. കൊടും തണുപ്പ് താങ്ങാനാകാതെയാണ് യുവതി മരണപ്പെട്ടത്.
വീഡിയോയ്ക്കിടയിൽ സ്റ്റാസ് വാലന്റീനയെ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുമ്പ് ചെയ്ത വീഡിയോയിൽ വാലന്റീന ഗർഭിണിയാണെന്ന് ഇയാൾ പറഞ്ഞിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്താൻ കാമുകിയ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് ഇയാൾ വീടിന് പുറത്താക്കിയത്.
മർദ്ദനത്തിൽ യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതമായി പരിക്കേറ്റിരുന്നു. കൊടും തണുപ്പിൽ ഒരു ജാക്കറ്റ് പോലുമില്ലാതെയാണ് പുറത്തു നിർത്തിയത്. തണുപ്പ് സഹിക്കാൻ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു. പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് മോസ്കോയിലെ കൊടും തണുപ്പിൽ നിൽക്കേണ്ടി വന്നു.
പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി. പിന്നീട് നാടകീയമായ രംഗങ്ങളാണ് ലൈവിൽ നടന്നത്. അനക്കമില്ലാതെ കിടക്കുന്ന യുവതിയെ സ്റ്റാസ് എത്ര വിളിച്ചിട്ടും ഉണർന്നില്ല. വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പൾസ് ഇല്ലെന്നുമെല്ലാം ഇയാൾ ലൈവിനിടയിൽ വിളിച്ചു പറയുന്നുണ്ട്.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴും ലൈവ് തുടരുകയായിരുന്നു. യുവതി മരിച്ച് രണ്ട് മണിക്കൂറോളം ലൈവ് തുടർന്നതായാണ് റിപ്പോർട്ടുകൾ. വീഡിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. റഷ്യയിലെ നിരവധി പേരാണ് ലൈവിൽ കൊലപാതകം കണ്ടത്. 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്റ്റാസ് ചെയ്തത്.
കാമുകിയോടുള്ള ക്രൂരതകളാണ് ഇയാളുടെ വീഡിയോ മുഴുവൻ എന്നാണ് വാലന്റിനീയുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. ആരാധകരിൽ നിന്നും പണം സ്വീകരിക്കാൻ സ്റ്റാസ് മറ്റൊരു വെബ് സൈറ്റും തുടങ്ങിയിരുന്നു. ക്രൂര സ്വഭാവമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവിൽ എത്തുന്നതാണ് ഇയാളുടെ രീതി.