മകന്‍ ഛര്‍ദ്ദിച്ചു, കേടായ ബിരിയാണി എന്ന് 40കാരി; വീട്ടമ്മയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, കട്ടിലില്‍ കിടത്തി അടിച്ചുകൊന്നു

 മകന്‍ ഛര്‍ദ്ദിച്ചു, കേടായ ബിരിയാണി എന്ന് 40കാരി; വീട്ടമ്മയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, കട്ടിലില്‍ കിടത്തി അടിച്ചുകൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേടായ ബിരിയാണി മകന് നല്‍കി എന്ന് ആരോപിച്ച് 48കാരിയെ ബന്ധു അടിച്ചു കൊന്നു. ബിരിയാണി കഴിച്ചതിന് പിന്നാലെ മകന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതില്‍ കുപിതയായ 40 കാരി ഫല്‍ഗുനി ബസുവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. തുടര്‍ന്ന് കട്ടിലില്‍ കൊണ്ടുപോയി തുടര്‍ച്ചയായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊല്‍ക്കത്തയില്‍ പട്ടൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മരിച്ച 48കാരി വീട്ടമ്മയാണ്. സംഭവത്തില്‍ ബന്ധുവും ആര്‍ക്കിടെക്ടുമായ 40 കാരിയെ പൊലീസ് അറസ്‌ററ് ചെയ്തു. 40കാരിയായ ശര്‍മിഷ്ഠ ബസുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് പറയുന്നു.

മകന് കേടായ ബിരിയാണി നല്‍കി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ബിരിയാണി കഴിച്ചതിന് പിന്നാലെ മകന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. ഫല്‍ഗുനി ബസുവിന്റെ  മുടിയില്‍ പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ചതിന് ശേഷമായിരുന്നു മര്‍ദ്ദനം. കട്ടിലില്‍ കിടത്തിയ ശേഷം 48കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. വീട്ടമ്മ അബോധാവസ്ഥയിലായതോടെയാണ് മര്‍ദ്ദനം അവസാനിച്ചത്. ഭാര്യയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മര്‍ദ്ദനത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു.

ഇവര്‍ തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ശാരീരികോപദ്രവം ആദ്യമായിട്ടാണ്. മുന്‍പ് മകന് ജങ്ക് ഫുഡ് നല്‍കുന്നു എന്ന് പറഞ്ഞ് ശര്‍മിഷ്ഠ ഫല്‍ഗുനിയുമായി വഴക്കിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.