പരസ്പരം നോക്കി കിടക്കുന്ന രണ്ടായിരം വര്‍ഷം മുന്‍പുള്ള ഇറ്റലിയ൯ അടിമയും ഉടമയും മണ്ണിനടിയിൽ !

പോംപെ: ഇറ്റലിയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പുരാവസ്തു ഗവേഷകര്‍. പോപെയിലെ വെസൂവിയസ് എന്ന് അഗ്നിപര്‍വ്വത സ്‌പോടനത്തില്‍ മരിച്ച രണ്ടുപേരാണെന്നാണ് നിഗമനം.
ഗവേഷകര്‍ പറയുന്നതനുസരിച്ച് എ.ഡി 79ല്‍ ജീവിച്ചിരുന്ന ധനികനും അയാളുടെ അടിമയുമാണ് മണ്ണിനടിയില്‍ കാണപ്പെട്ടത്. പോംപെ അതിര്‍ത്തി പ്രദേശം കുഴിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. 2017ല്‍ ഇതേസ്ഥലത്ത് നിന്ന് മൂന്ന് കുതിരകളുടെ ശേഷിപ്പുകള്‍ കണ്ടെടുത്തിരുന്നു.
പൊട്ടിത്തെറിയില്‍ രക്ഷപെടാന്‍ കഴിയാതെ പെട്ടുപോയവരാണെന്നാണ് ഇറ്റാലിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ശാരീരിക പ്രകൃതിയും വസ്ത്രങ്ങളുടെ രീതിയും കണക്കാക്കിയാണ് ഇവര്‍ അടിമയും ഉടമയുമാണെന്ന് തീരുമാനിച്ചത്.
പരസ്പരം നോക്കി കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹങ്ങള്‍. 7 അടിയോളം ആഴത്തില്‍ കുഴിച്ചപ്പോഴാണ് ചാരത്താല്‍ മൂടപ്പെട്ട അവശിഷ്ടങ്ങള്‍ ലഭിച്ചത്. ക്രിപ്‌റ്റോപോര്‍ട്ടിക്കോ എന്ന ഭൂഗര്‍ഭ ഇടനാഴിക്ക് സമീപമാണ് ഇവരെ കണ്ടെടുത്തത്. ഭൂകമ്പത്തെത്തുടര്‍ന്ന് ഇവര്‍ ഇവിടെ അഭയം തേടിയതാവാമെന്നാണ് നിഗമനം.
തലയോട്ടികളും പല്ലുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 18നും 25നും ഇടയില്‍ പ്രായമുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. മറ്റൊരു മൃതദേഹത്തിന് നാല്‍പ്പതിനടുത്താണ് പ്രായം.
എ.ഡി 79ല്‍ വെസൂവിയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പോപെ ചാരത്തില്‍ മുങ്ങിയിരുന്നു. റോമിലെ കൊളോസിയത്തിന് ശേഷം ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്തര്‍ശിക്കുന്ന സ്ഥലമാണ് പോംപെ. കോവിഡ് മൂലം ഇപ്പോള്‍ ടൂറിസം നിര്‍ത്തിവച്ചിരിക്കുകയാണ്.