കോവിഡിനേക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കുന്ന സ്ട്രോക്ക് പോലുള്ള അസുഖങ്ങളും അവയ്ക്കുള്ള നൂതന ചികിത്സാ മാർഗങ്ങളും സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്നു; മെക്കാനിക്കൽ ത്രോംബെക്റ്റമിയിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർവരെ നീട്ടാനാവും

മെക്കാനിക്കൽ ത്രോംബെക്റ്റമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവുമെന്ന് പെരിന്തൽമണ്ണ പനമ്പി ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. മൗനിൽ ഹഖ് ടി. പി. സ്റ്റെന്റ് റിട്രീവറുകൾ, കത്തീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്, അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോംബെക്റ്റമി.
സ്ട്രോക്ക് ചികിത്സയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന സമയമാണ്. ഏറ്റവും പ്രചാരത്തിലുള്ള ഐവിടിപിഎ തെറാപ്പി ചെയ്യേണ്ടത് ലക്ഷണങ്ങൾ തുടങ്ങി മൂന്നര മണിക്കൂറിനുള്ളിലാണെങ്കിൽ മെക്കാനിക്കൽ ത്രോംബെക്റ്റമിയിൽ അത് 24 മണിക്കൂർ വരെ നീട്ടാനാകും.
കോവിഡിനേക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കുന്ന സ്ട്രോക്ക് പോലുള്ള അസുഖങ്ങളും അവയ്ക്കുള്ള നൂതന ചികിത്സാ മാർഗങ്ങളും സമൂഹത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു ഇന്ത്യയിൽ പ്രതിവർഷം 1.29 ദശലക്ഷം പേർക്കാണ് പുതിയതായി സ്ട്രോക്ക് റിപ്പോർട്ട് ചെയ്യുന്നത്.
2014‑ന് ശേഷം രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്ത് മരണത്തിനും ശാരീരിക വൈകല്യങ്ങൾക്കും ഇടയാക്കുന്ന മൂന്നാമത്തെ വലിയ കാരണമാണ് സ്ട്രോക്ക് എന്ന് അടുത്തിടെ വന്ന ഒരു പഠനത്തിൽ പറയുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 87 ശതമാനവും തലച്ചോറിലെ ധമനിക്കുള്ളിലെ ബ്ലോക്ക് മൂലമുണ്ടാകുന്ന ഇസ്കീമിക് സ്ട്രോക്ക് ആണ്.
പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 1.29 ദശലക്ഷം കേസുകളിലും പൊതുവെ കാണപ്പെടുന്നത് ഇസ്കീമിക് സ്ട്രോക്ക് തന്നെ. ബാക്കിയുള്ള 13 ശതമാനവും തലച്ചോറിലെ ധമനിവീക്കത്തെ തുടർന്ന് രക്തസ്രാവം മൂലമുണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കുകളാണ്.
മരണനിരക്ക് കുറയ്ക്കാൻ സഹായകമായ മെക്കാനിക്കൽ ത്രോംബെക്റ്റമി പോലുള്ള പുതിയ സാങ്കേതികവിദ്യകളെപ്പറ്റി പൊതുജനങ്ങൾക്ക് വേണ്ടത്ര അറിവും അവബോധവും ഇല്ലാത്തതു മൂലമാണ് കേസുകളുടെ എണ്ണം വർധിക്കാനും മരണനിരക്ക് ഉയരാനും ഇടയാവുന്നതെന്ന് ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും അഭിപ്രായപ്പെടുന്നു.
ചികിത്സയിൽ പരിഗണിക്കേണ്ട ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്ന് സ്ട്രോക്ക് ബാധിച്ച വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന സമയമാണ്. ഏറ്റവും പ്രചാരത്തിലുള്ള ഐവിടിപിഎ തെറാപ്പി ചെയ്യേണ്ടത് ലക്ഷണങ്ങൾ തുടങ്ങി 3.5 മണിക്കൂറിനുള്ളിലാണ്.
എന്നാൽ നഗരപ്രദേശങ്ങളിൽ ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ശരാശരി 7.6 മണിക്കൂറും ഗ്രാമപ്രദേശങ്ങളിൽ 34 മണിക്കൂറും വേണം. കൂടാതെ, നിലവാരമുള്ള ചികിത്സാ പ്രോട്ടോക്കോളുകളുടെ അഭാവവും ചികിത്സാച്ചെലവും പ്രശ്നങ്ങൾ വർധിപ്പിക്കുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കുന്നതിലെ കാലതാമസം മൂലം മിനിറ്റിൽ 20 ലക്ഷം മസ്തിഷ്ക കോശങ്ങളാണ് നശിക്കുന്നത്.
മെക്കാനിക്കൽ ത്രോംബെക്റ്റമി പോലുള്ള നൂതന സാങ്കേതികവിദ്യകളും മെഡിക്കൽ നടപടിക്രമങ്ങളും കഴിവ് തെളിയിക്കുന്നതും വിജയം കൈവരിക്കുന്നതും ഇവിടെയാണ്.
ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സ ആരംഭിക്കാനുള്ള ട്രീറ്റ്മെൻ്റ് വിൻഡോ 24 മണിക്കൂറായി വർധിപ്പിക്കുന്നതിനൊപ്പം വിവിധ അസുഖങ്ങൾക്കുള്ള മെഡിക്കൽ പ്രൊസീജ്യറുകളിൽ ഏറ്റവുമധികം വിജയ നിരക്കുള്ള ഒന്നായും ഇത് ഗണിക്കപ്പെടുന്നു.