തിരുവനന്തപുരത്ത്‌ പതിനേഴുവയസുള്ള കമിതാക്കൾ ആറ്റിൽ ചാടി; കാമുകൻ മരിച്ചു; കാമുകിയെ സഹോദരൻ രക്ഷപ്പെടുത്തി

 തിരുവനന്തപുരത്ത്‌ പതിനേഴുവയസുള്ള കമിതാക്കൾ ആറ്റിൽ ചാടി; കാമുകൻ മരിച്ചു; കാമുകിയെ സഹോദരൻ രക്ഷപ്പെടുത്തി

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ആറ്റിൽ ചാടിയ കമിതാക്കളിൽ കാമുകൻ മരിച്ചു. അരുവിക്കര കളത്തുക്കാലിൽ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദൻ രക്ഷപ്പെടുത്തി.

അരുവിക്കര കളത്തുകാലിൽ സ്വദേശികളായ ഇരുവരും വർഷങ്ങളായി പ്രണയബന്ധത്തിലായിരുന്നു. ഇതിൻ്റെ പേരിൽ വീട്ടുകാർ ഇരുവരെയും സ്ഥിരം വഴക്കു പറയാറുണ്ടായിരുന്നു. ഇന്നലെ പെൺകുട്ടിയെ വീട്ടുകാർ രൂക്ഷമായി വഴക്കു പറയുകയും പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

വീട്ടുകാർ വഴക്കു പറഞ്ഞകാര്യം പെൺകുട്ടി ശബരിയെ വിളിച്ചറിയിക്കുകയും പുലർച്ചെ വീട്ടിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ഹോണ്ടാ ആക്ടീവയിലാണ് ശബരി അഞ്ചു മണിയോടെ കാമുകിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും അപകടമേറിയ ചാണിച്ചൽ കടവിലെത്തി.

ശബരി സുഹൃത്തിനെ വിളിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. സുഹൃത്ത് ഇക്കാര്യം പെൺകുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും ചാണിച്ചൽ കടവിലെത്തുകയും ചെയ്തു. സഹോദരനെ കണ്ടതോടെ പെൺകുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി. ഉടൻ തന്നെ സഹോദരൻ കൂടെച്ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

നെടുമങ്ങാട് ഫയർഫോഴ്സ് ക്യൂബ ടീം തിരച്ചിൽ നടത്തി 11 മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അരുവിക്കര പോലീസ് കേസെടുത്തു.