തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത, ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടി ; പരാതിയുമായി ബന്ധുക്കള്‍

 തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത, ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, താഴെ വീണ് തലപൊട്ടി ; പരാതിയുമായി ബന്ധുക്കള്‍

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത. കോവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ് ദുരനുഭവം ഉണ്ടായത്.

ഇതേത്തുടര്‍ന്ന് വൃദ്ധയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നല്‍കി. കുഞ്ഞിബീവിയെ കട്ടിലില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

കുട്ടനല്ലൂര്‍ കോവിഡ് സെന്ററില്‍ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അഡ്മിറ്റ് ചെയ്ത സമയത്ത് ശരിയായ പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടര്‍ന്ന് കട്ടിലില്‍ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഗുരുതര വീഴ്ചയാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.