അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്; പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ലെന്ന് വിശ്വസിക്കുന്നു’ ; വിശ്വാസവും ഉപേക്ഷിച്ച് വിജയ് യേശുദാസ് !

 അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്; പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ലെന്ന് വിശ്വസിക്കുന്നു’ ; വിശ്വാസവും ഉപേക്ഷിച്ച് വിജയ് യേശുദാസ് !

കൊച്ചി: ഇനി മലയാള സിനിമയില്‍ പാടില്ലെന്ന ഗായകന്‍ വിജയ് യേശുദാസിന്റെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. അവഗണന മൂലം മലയാള സിനിമയില്‍ പാടില്ലെന്നായിരുന്നു ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍. ഇതിനൊപ്പം താന്‍ വിശ്വാസവും ഭക്തിയും ഉപേക്ഷിക്കുകയാണെന്ന സൂചനയും ഇദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

വിശ്വാസിയായ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിശ്വാസവും ഭക്തിയും ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തയും ഇതിനോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്.

ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ താനും അപ്പയും ചേരില്ലെന്നാണ് വിജയ് അഭിമുഖത്തില്‍ പറഞ്ഞത്. ”അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലായിരിക്കും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.

പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഇതൊക്കെ വെറും മിഥ്യയാണെന്ന് ഒരു ഘട്ടത്തില്‍ തോന്നി. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

നമ്മുടെ സ്വര്‍ണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അത് കിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്ത് നോക്കൂ. അത് മുമ്പും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ട് വയ്ക്കുന്നതല്ലല്ലോ.

കൈയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് ദൈവം. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍”-വിജയ് പറയുന്നു. ഈ അഭിമുഖം അച്ചടിച്ചുവന്നാല്‍ തനിക്ക് വീട്ടില്‍നിന്ന് കണക്കിന് കിട്ടുമെന്നും ഇദ്ദേഹം പറയുന്നു.