കൊവിഡ് മാറാന്‍ ഓരോ മൂക്കിലും രണ്ടു തുളളി വീതം ഗ്ലൂക്കോസ് ഒഴിക്കണം; ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം, മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വന്‍തിരക്ക്; സുകുമാരന്റെ അവകാശവാദത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടോ?

 കൊവിഡ് മാറാന്‍ ഓരോ മൂക്കിലും രണ്ടു തുളളി വീതം  ഗ്ലൂക്കോസ്  ഒഴിക്കണം; ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം,  മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വന്‍തിരക്ക്; സുകുമാരന്റെ അവകാശവാദത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടോ?

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍. കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഡോക്ടറുടെ അവകാശവാദത്തെ തുടര്‍ന്ന് കോയിലാണ്ടിയിലെ മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ രോഗികളുടെ വലിയ തോതിലുളള തിരക്കാണ് അനുഭവപ്പെടുന്നത്. തുടക്കത്തില്‍ ഗ്ലൂക്കോസ് അടങ്ങിയ നാസല്‍ ഡ്രോപ്പിന്റെ 15 മില്ലി ബോട്ടിലിന് 50 രൂപയാണ് ഈടാക്കിയത്. പിന്നീട് ഇത് 30 രൂപയായി കുറച്ചു. ഇപ്പോള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ മെഡിക്കല്‍ സ്റ്റോറിന് മരുന്ന് സംയുക്തങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രിപ്പ് പോലെയുളള കാര്യങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ രോഗികള്‍ വന്നാല്‍ മരുന്ന് നല്‍കുന്നതില്‍ തെറ്റില്ല എന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. എന്നാല്‍ കോവിഡിന് പ്രതിവിധി എന്ന നിലയില്‍ ഇത് വില്‍ക്കാന്‍ പാടില്ലെന്നും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍ പറഞ്ഞു.

ഈ വ്യാജ കണ്ടെത്തലില്‍ നേട്ടം കൊയ്യുന്നത് മെഡിക്കല്‍ സ്റ്റോറാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കോവിഡില്‍ നിന്ന് രോഗപ്രതിരോധ ശേഷി ലഭിക്കുമെന്ന് കരുതി നിരവധിപ്പേര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമോ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. കുറിപ്പടി പോലും ഇല്ലാതെയാണ് നിരവധി ആളുകള്‍ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ എത്തുന്നത്. മരുന്ന് നല്‍കുന്നതിന് പുറമേ പ്രതിദിനം രണ്ടു തവണ വീതം ഓരോ മൂക്കിലും രണ്ടു തുളളികള്‍ വീതം ഒഴിക്കണമെന്ന ഉപദേശവും മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാര്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന തന്റെ കണ്ടെത്തല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി ഡോക്ടര്‍ ഇ സുകുമാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കണ്ടെത്തല്‍ ഐസിഎംആറിന് കൈമാറി.

കൂടുതല്‍ പഠനങ്ങള്‍ക്കായി ശാസ്ത്രജ്ഞന്‍ തൃപ്തി ഖന്നയെ ഐസിഎംആര്‍ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസോ ഐസിഎംആറോ തന്റെ കണ്ടെത്തല്‍ അംഗീകരിച്ചതായി താന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്നും സുകുമാരന്‍ പറയുന്നു.

സുകുമാരന്റെ അവകാശവാദത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ല എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും പറഞ്ഞ് നിരവധി വിദഗ്ധരാണ് രംഗത്തുവന്നത്.