ടയർ പൊട്ടി നിയന്ത്രണം വിട്ട് കാർ ചിറയിൽ വീണു; ഡ്രൈവർ കാറിന്റെ ചില്ലുകൾ താഴ്ത്തിയത് രക്ഷയായി, മൂവാറ്റുപുഴയില്‍ ആറംഗ കുടുംബത്തിന്റെ അദ്ഭുത രക്ഷപ്പെടല്‍

മൂവാറ്റുപുഴ: സ്ത്രീയടക്കം 6 പേരടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചിറയിൽ വീണു. നാട്ടുകാർ ചിറയിൽ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. എംസി റോഡിൽ പള്ളിച്ചിറങ്ങരയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അപകടമുണ്ടായത്.
ശക്തമായ മഴയ്ക്കിടെയായിരുന്നു അപകടം. അടിമാലി അടിവാട് നിന്നു പെരുമ്പാവൂർക്കു പോകുകയായിരുന്ന കാറിന്റെ പിറകിലെ ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട് റോഡരികിലുള്ള ചിറയിലേക്കു പതിക്കുകയായിരുന്നു.
ചിറയ്ക്കു സമീപമുള്ള പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിന്റെ കമാനവും സുരക്ഷ ഗർഡറുകളും ഇടിച്ചു തകർത്താണ് 12 അടിയോളം വെള്ളമുണ്ടായിരുന്ന ചിറയിലേക്ക് കാർ പതിച്ചത്. ചിറയിലേക്കു മറിയുന്നതിനിടെ സംയമനം വിടാതെ ഡ്രൈവർ കാറിന്റെ ചില്ലുകൾ താഴ്ത്തിയിരുന്നു. ഇതിലൂടെ ആദ്യം പുറത്തിറങ്ങിയ 2 പേരും അപകടം കണ്ട് ചിറയിൽ ചാടിയ നാട്ടുകാരും ചേർന്നു കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.
മൂവാറ്റുപുഴ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. അടിമാലി അടിവാട് സ്വദേശികളായ അലിമുത്തു, ഭാര്യ റെജില, മക്കളായ ബാദുഷ, അബുതാഹിർ, മൈതീൻ ഷാ, മൈതീൻ ബാവ എന്നിവരാണ് കാറിലുണ്ടായിരുന്നത്.