രാത്രി വീടിനു മുന്നില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. യാസര്‍ അറഫാത്ത് എന്ന ആളാണ് മരിച്ചത്. രണ്ട് വിഭാഗങ്ങള്‍ സംഘടിച്ചുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. സംഭവത്തിൽ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. രാത്രി വീടിന് മുന്നില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവഭാഗവും ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് അടുത്തുള്ള സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കല്‍ പതിവാണ്. തൊട്ടടുത്ത വീട്ടിലെ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ താക്കീത് നല്‍കിയിരുന്നു. ഇന്നലെയും ഇക്കാര്യത്തിൽ ഇരുകൂട്ടർക്കുമിടയിൽ തർക്കമുണ്ടായി.
യാസറും സുഹൃത്തുക്കളും സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. യാസര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.