കിണറ്റില്‍ ആരോ വീണെന്ന് സംശയം, എടുത്തുചാടി ടീഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുയര്‍ത്തിയ അമീറലി ഞെട്ടി, രണ്ടാം ജന്മം നല്‍കി വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തത് സ്വന്തം കുഞ്ഞിനെ !

മലപ്പുറം; കിണറ്റിൽ ആരോ വീണെന്ന സംശയത്തിലാണ് അമീറലി എടുത്തു ചാടിയത്. ഊളിയിട്ട് ടീഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തിയപ്പോഴാണ് സ്വന്തം കുഞ്ഞിനെ തന്നെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മനസിലായത്. മലപ്പുറം വളാഞ്ചേരി എടയൂർ നോർത്ത് ബാങ്കുംപടിയിലെ തയ്യാട്ടിൽ വീട്ടിൽ അമീറലിയാണ് 11 കാരനായ തന്റെ മകൻ റെനിലിന് ജീവിതം വീണ്ടെടുത്തു നൽകിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം അമീറലിയുടെ മുറ്റത്ത് അയൽവീട്ടിലെ കുട്ടികളെല്ലാം കളിക്കാനെത്തിയിരുന്നു. പെട്ടെന്നാണ് ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ടത്. കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്തെ കിണറ്റിലേക്കാണ് അമീറലി ആദ്യം ഓടിച്ചെന്നു നോക്കിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ല.
തുടർന്ന് വീടിന് മുൻപിലുള്ള തൊട്ടടുത്ത കിണറ്റിൻകരയിലേക്കോടി. നോക്കിയപ്പോൾ കിണറ്റിൽ വെള്ളം നന്നായി ഇളകുന്നു. ആരോ കിണറ്റിൽ വീണിട്ടുണ്ട് എന്ന തോന്നലോടെ എടുത്തുചാടി. ഒരു കുട്ടി മുങ്ങിത്താഴുന്നതു കണ്ടതോടെ ഊളിയിട്ട് ടീഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി. അപ്പോൾ മാത്രമാണ് തന്റെ മകനെയാണ് രക്ഷിച്ചതെന്ന് അമീറലി അറിയുന്നത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് അച്ഛനും മകനും കരയ്ക്കു കയറിയത്. റിയാൻ ചവിട്ടിയ സൈക്കിൾ നിയന്ത്രണമില്ലാതെപോയി ഭിത്തിയിലിടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു. ആരോ കിണറ്റിൽ വീഴുന്നത് ഭാര്യ കണ്ടതാണ് രക്ഷയായത്.