മൂക്കിന്റെ തുമ്പ് മുറിച്ചു, നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി, കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു;  ആന്റണിയുടെ പുതിയ രൂപം കണ്ട് ഞെട്ടി നാട്ടുകാര്‍

 മൂക്കിന്റെ തുമ്പ് മുറിച്ചു, നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി, കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു;  ആന്റണിയുടെ പുതിയ രൂപം കണ്ട് ഞെട്ടി നാട്ടുകാര്‍

ആളുകൾക്കിടയിൽ വ്യത്യസ്തനാകാൻ രൂപം മാറ്റിയിരിക്കയാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരൻ. സിനിമകളിൽ കണ്ടിട്ടുള്ളതും നോവലുകളിൽ വായിച്ചിട്ടുള്ളതുമായ അറിവുകള്‍ ചേർത്ത്, അന്യഗ്രഹ ജീവിയുടെ സാങ്കൽപിക രൂപത്തിലേക്കാണ് ഇയാൾ മാറിയത്. ഇതിനായി ശസ്ത്രക്രിയ വഴി തന്റെ ചില അവയവങ്ങൾ നീക്കം ചെയ്യുകയും മറ്റു ചിലതിന് രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ് ഇയാൾ.

അന്യഗ്രഹ ജീവിയെ പോലെ രൂപമാറുന്നതിനെ ബ്ലാക്ക് ഏലിയൻ പ്രൊജക്റ്റ് എന്നാണ് ലോഫ്രെഡോ വിശേഷിപ്പിക്കുന്നത്. ശരീരം രൂപം മാറ്റുന്നതിന് ഫ്രാൻസിൽ നിരോധനമുള്ളതിനാൽ സ്പെയിനിലെ ബാർസിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയർ ഓസ്കാർ മാർക്കുസിന്റെ സേവനമാണ് ലോഫ്രെഡോ തേടിയത്.

ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു.

നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി. ഇപ്പോഴും പൂർണത കൈവരിച്ചിട്ടില്ലെന്നും ഇനിയുമൊരു 82 ശതമാനം കൂടി പൂർത്തിയാക്കാനുമുണ്ടെന്നാണ് അന്റോണിയോ പറയുന്നത്.

ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ശരീരത്തിൽ നടത്തുന്ന ഓരോ പരീക്ഷണവും ഫോളോവേർസിനെ ഇയാൾ അറിയിക്കും.

നെടുകെ പിളർന്ന നാവും നീട്ടി ഹെൽബോയ് രൂപത്തിലുള്ള ശരീരം കാണിച്ച് തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം. ആളുകളെ ഭയപ്പെടുത്തുന്ന ഈ ഭീകര രൂപത്തിൽ വളരെയധികം സന്തോഷവും സംതൃപ്തിയും ഇയാൾ കണ്ടെത്തുന്നു. താൻ സ്വപ്നം കണ്ടു ജീവിതമാണ് ഇപ്പോഴത്തേതെന്ന് ലോഫ്രെഡോ പറയുന്നു.