ബേബി ജോസഫിന്റെ കൈകളിലൂടെ ഭാഗ്യ ദേവത ധനൂപിന്റെ അരികിലേക്ക്! കടം കയറി കിടപ്പാടം വിറ്റു, താമസം വാടകവീട്ടിൽ; ധനൂപിനെ തേടി 80 ലക്ഷത്തിന്റെ ‘കാരുണ്യം’

കടബാധ്യതയെ തുടർന്ന് സ്വന്തം കിടപ്പാടം നഷ്ടപ്പെടേണ്ടി വന്ന ധനൂപ് എ മോഹനനെ തേടി 80 ലക്ഷത്തിന്റെ കാരുണ്യ സ്പർശം. സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുകയായിരുന്ന ഇടുക്കി സ്വദേശിയായ ധനൂപിനാണ് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.
അണക്കര ആഞ്ഞിലിമൂട്ടിൽ എ.എസ്.മോഹനൻ-ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. കടം കയറി കിടപ്പാടം വിൽക്കേണ്ടി വന്നതോടെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു കുടുംബം. അണക്കര മോണ്ട്‌ഫോർട് സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. എന്നാൽ പ്രതീക്ഷ വിടാതിരുന്നതോടെ ഭാഗ്യ സമ്മാനം തേടിയെത്തിയത്.
അണക്കര ദുർഗ ലോട്ടറി ഏജൻസിയിലെ ബേബി ജോസഫിന്റെ പക്കൽ നിന്നു വാങ്ങിയ ലോട്ടറിക്കാണു സമ്മാനം. കൂലിപ്പണിക്കാരനായിരുന്ന മോഹനൻ ഇപ്പോൾ രോഗബാധിതനാണ്. അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണി വിരമിച്ചു.