മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു; ചുറുചുറുക്കോടെ രാജ്യത്തെ സേവിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി

 മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു; ചുറുചുറുക്കോടെ രാജ്യത്തെ സേവിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

ജ്‌സ്വന്ത് സിങിന്റെ വിയോഗം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് ട്വിറ്ററിലുടെ അറിയിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളാണ് ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. 1980 മുതല്‍ 2014 വരെയുള്ള മുപ്പത്തിനാല് വര്‍ഷം പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അദ്ദേഹം ഉണ്ടായിരുന്നു.

അഞ്ച് തവണ രാജ്യസഭാ അംഗമായും നാലു തവണ ലോകസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് സുപ്രധാനവകുപ്പുകളും വാജ്‌പേയി മന്ത്രിസഭയില്‍ കൈകാര്യം ചെയ്തു. ആസൂത്രണകമ്മീഷന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. രാജ്യത്തെ ചുറുചുറുക്കോടെ സേവിച്ച വ്യക്തിയാണ് ജസ്വന്ത് സിങ്് എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ആദ്യം ജവാനായും പിന്നീട് രാഷ്ട്രീയത്തിലൂടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു. അടല്‍ജിയുടെ കാലത്ത് നിര്‍ണായവകുപ്പുകള്‍ കൈകാര്യം ചെയ്ത ജസ്വന്ത് ജി ധനകാര്യ, പ്രതിരോധ രംഗങ്ങളില്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു