‘എന്റെ കുട്ടികളുടെ വളര്‍ച്ച കാണാന്‍ എനിക്കായില്ല’; എസ്പിബിയുടെ ജീവിതത്തിലെ ദുഃഖം

 ‘എന്റെ കുട്ടികളുടെ വളര്‍ച്ച കാണാന്‍ എനിക്കായില്ല’; എസ്പിബിയുടെ ജീവിതത്തിലെ ദുഃഖം

എന്റെ കുട്ടികളുടെ വളര്‍ച്ച കാണാന്‍ എനിക്കായില്ല, സംഗീതത്തിനായി തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ ദുഃഖം എസിപിബിയില്‍ അവശേഷിച്ചിരുന്നു. 2015 ല്‍ തന്റെ സംഗീത ജീവിതത്തിന്റെ 50ാം വര്‍ഷത്തിലാണ് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം മനസു തുറന്നത്.

കഴിഞ്ഞ 55 വര്‍ഷത്തില്‍ തന്റെ സംഗീതജീവിതത്തില്‍ നിന്ന് ഒരിക്കല്‍ പോലും അദ്ദേഹം ഇടവേളയെടുത്തിരുന്നില്ല. സംഗീതത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ അദ്ദേഹത്തിന് നഷ്ടമായത് മക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളായിരുന്നു.

‘എന്റെ കുട്ടികളുടെ വളരുന്നതു കാണാന്‍ എനിക്കായില്ല. എന്റെ 49 വര്‍ഷങ്ങളും ഞാന്‍ സംഗീതത്തിനാണ് നല്‍കിയത്. ശരാശരി ഒരു ദിവസം 11 മണിക്കൂറുകള്‍ ഞാന്‍ ജോലി ചെയ്തു. അതിനാല്‍ എന്റെ കുട്ടികളുടെ വളര്‍ച്ച ഞാന്‍ നഷ്ടപ്പെടുത്തി.’ – 2015 ല്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും തന്റെ സംഗീത ജീവിതം വിസ്മയിപ്പിക്കുന്നതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഞാന്‍ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന് എനിക്ക് അറിയില്ല. പരിശീലനം നേടിയ ഗായകന്‍ അല്ല ഞാന്‍. ഈ പ്രായത്തിലും എനിക്ക് ജോലി ലഭിക്കുന്നുണ്ട്.

മികച്ച രീതിയില്‍ പാട്ടുപാടാനും സാധിക്കുന്നുണ്ട്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനായി രാവിലെ അഞ്ച് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ എന്തിരുന്നാലും ഞാന്‍ നേരത്തെ എത്തും. അതിനായുള്ള തയാറെടുപ്പുകള്‍ നടത്തും. പാട്ടുപാടാനാവുമെന്ന് എനിക്ക് ഉറപ്പില്ലെങ്കില്‍ ഒരിക്കലും ഞാന്‍ മൈക്രോഫോണിന് അടുത്തേക്ക് പോകില്ല. വലുതോ ചെറുതോ ആയ സംവിധായകരാവട്ടെ ഞാന്‍ അവരോട് നീതി കാണിക്കും’- എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞു.

തന്റെ ജീവിതത്തിലുണ്ടായ മറ്റ് നഷ്ടങ്ങളെക്കുറിച്ചും എസ്പിബി പറഞ്ഞു. ക്ലാസിക്കല്‍ സംഗീതം പഠിക്കാതിരുന്നതും തന്റെ എന്‍ജിനീയറിംഗ് ഡിഗ്രി പൂര്‍ത്തിയാക്കാതിരുന്നതും നഷ്ടങ്ങളായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. നന്നായി പാട്ടുപാടാന്‍ കഴിയാതെ വന്നാല്‍ താന്‍ പാട്ടു പാടുന്നത് അവസാനിപ്പിക്കുമെന്നും എസ്പിബി വ്യക്തമാക്കിയിരുന്നു. ‘ഒന്നും ചെയ്യാനാവാതെ വെറുതെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നല്ല.

ശാരീരികവും മാനസികവുമായ ബലമില്ലാത്തതിനാല്‍ പാട്ടില്‍ നീതി പുലര്‍ത്താന്‍ കഴിയാതിരുന്നാല്‍ തന്റെ സംഗീതയാത്ര അവസാനിപ്പിക്കും. ഇതുവരെ പാടാന്‍ കഴിഞ്ഞതില്‍ തന്നെ സന്തോഷവാനാണ്. ഇനിയെന്തെങ്കിലും ജീവിതത്തില്‍ നേടണമെന്ന് ആഗ്രഹമില്ല. ഞാന്‍ ഒരു നടനാണ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. ചോദിക്കാതെയാണ് എനിക്കെല്ലാം ലഭിച്ചത്. വെല്ലുവിളി നിറഞ്ഞ നിരവധി അവസരങ്ങള്‍.’ -അദ്ദേഹം വ്യക്തമാക്കി.