ഭാര്യയുടെ സ്വര്‍ണം വിറ്റ് ചിലവ് നടത്തുന്നയാള്‍ക്ക് നല്‍കിയിരിക്കുന്നത് 30000 കോടിയുടെ റഫാല്‍ കരാര്‍; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

 ഭാര്യയുടെ സ്വര്‍ണം വിറ്റ് ചിലവ് നടത്തുന്നയാള്‍ക്ക് നല്‍കിയിരിക്കുന്നത് 30000 കോടിയുടെ റഫാല്‍ കരാര്‍; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി:  റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.

‘ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നത്’ – പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വ്യവസായിക്കു വേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ഒരു വിമാനം പോലും നിര്‍മിച്ചു നല്‍കാന്‍ പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി. 35,000 കോടിയുടെ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം.