ബാലഭാസ്കറിന്റെ അപകട മരണം; പ്രകാശന്‍ തമ്പി, വിഷ്ണു , അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്ക് നാളെയും മറ്റന്നാളും നുണപരിശോധന; ബാലഭാസ്‌കറുടെ അപകട ദിവസം തന്നെ നുണ പരിശോധന നടത്തുന്നതിന് പിന്നില്‍…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം നടന്ന് രണ്ടു വർഷം പിന്നിടുമ്പോൾ നുണ പരിശോധനയുമായി സിബിഐ. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്. ബാലഭാസ്കർ അപകടത്തിൽപ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്.
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവർക്കു നുണ പരിശോധന നടത്തുന്നത്.
അപകടസമയത്ത് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കാണുന്നു. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്.
അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തതവരുമെന്നു സിബിഐ പറയുന്നു.