ചാരായം വാറ്റ് കേസില്‍ എക്സൈസിന് പ്രതിയായി കിട്ടിയത് ’10 വര്‍ഷം മുമ്പ് മരിച്ച’യാളെ! ‘പ്രതി മാറിയത്’ വിശദ അന്വേഷണത്തിലാണ് അറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ, ഒടുവില്‍..

ആലപ്പുഴ : ചാരായം വാറ്റിയ കേസിലെ പ്രതി 10 വർഷം മുമ്പ് മരിച്ചയാൾ. സംഭവം വിവാദമായതോടെ കോടതിയിൽ തിരുത്തൽ അപേക്ഷ നൽകാനൊരുങ്ങുകയാണ് എക്സൈസ്. ഇതോടൊപ്പം യഥാർഥ പ്രതിക്കായി അന്വേഷണവും ആരംഭിച്ചു.
പള്ളിപ്പാട് പഞ്ചായത്തിലെ അകവൂർമഠം കോളനിയിൽ 10 വർഷം മുൻപ് മരിച്ചയാളെ അബ്കാരി കേസിൽ പ്രതിയാക്കിയ സംഭവത്തിലാണ് തിരുത്തൽ അപേക്ഷ നൽകുന്നത്. ലോക്ഡൗണിന്റെ തുടക്കത്തിൽ, ഏപ്രിൽ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു വീടിനു മുന്നിൽ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.
സാക്ഷികളായി സമീപത്തുണ്ടായിരുന്നവർ നൽകിയ പേരാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫിസിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ‘പ്രതി മാറിയത്’ വിശദ അന്വേഷണത്തിലാണ് അറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ അവിടെ നിന്നവർ നൽകിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് എക്സൈസ് – ഡപ്യൂട്ടി കമ്മിഷണർ കെ കെ അനിൽകുമാർ വ്യക്തമാക്കി.