കോവിഡ് ബാധിച്ച് മരിച്ചു; 87കാരന്റെ മൃതദേഹം എലി തിന്നു

ഭോപ്പാൽ: കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹത്തിൽ എലി കടിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നവീൻ ചന്ദ് ജയിൻ എന്ന 87കാരന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരുമായും പൊലീസുമായും ബന്ധുക്കൾ തർക്കമുണ്ടാക്കി. കോവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് 87കാരനെ ഇൻഡോറിലുള്ള യുണീക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി അധികൃതരിൽ നിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുഖത്തും കാലിലും എലി കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മൃതദേഹം സൂക്ഷിച്ചിരുന്നിടത്ത് വെച്ചാവാം എലി കടിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹത്തിന്റെ കണ്ണ്, മുഖം, ചെവി, കാലുകൾ എന്നിവിടങ്ങളിൽ എലി കടിച്ചതു കണ്ട് ഞെട്ടിപ്പോയി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആശുപത്രി ജീവനക്കാർ വിസമ്മതിക്കുകയാണെന്ന് മരിച്ചയാളുടെ മകൻ പ്രകാശ് ജയിൻ ആരോപിച്ചു.
ആശുപത്രിക്കു മുന്നിൽവെച്ച് നവീൻ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. കൂട്ടംകൂടി നിൽക്കാതെ പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് നവീൻ ചന്ദിന്റെ കുടുംബാംഗങ്ങളും പൊലീസും തമ്മിലും തർക്കമുണ്ടായി.
മരിച്ചയാളുടെ മൃതദേഹത്തിൽ എലികൾ കേടുപാടുകൾ വരുത്തിയതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഇൻഡോർ കോവിഡ് നോഡൽ ഓഫീസർ ഡോ. എ മലാകർ പറഞ്ഞു. ആശുപത്രി അധികൃതരുടെ കുറ്റകരാമായ അനാസ്ഥയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.