സൗദിയില്‍ 120000 വര്‍ഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ! അത്യപൂര്‍വ മേഖല കണ്ടെത്തിയത് തബൂക്കിനും തൈമക്കും ഇടയിൽ

സൗദിയില്‍ വടക്കൻ മേഖലയായ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തി. തബൂക്കിനും തൈമക്കും ഇടയിലാണ് ഈ അത്യപൂര്‍വ മേഖല കണ്ടെത്തിയത്.
തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള പുരാതനമായ വരണ്ടുകിടക്കുന്ന തടാകത്തിന് ചുറ്റും മനുഷ്യരുടെയും ആനകളുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തിയതായി സൗദീ പുരാവസ്തു വിദഗ്ധർ, അന്താരാഷ്ട്ര പുരാവസ്തു വിദഗ്ധർ എന്നിവരടങ്ങിയ സംയുക്ത സംഘം കണ്ടെത്തിയതായി പൈതൃക കമ്മീഷൻ പ്രതിനിധീകരിച്ച സാംസ്കാരിക മന്ത്രാലയം വെളിപ്പെടുത്തി.
സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ ആഭിമുഖ്യത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് പൈതൃക കമ്മീഷൻ പ്രസിഡന്റ് ഡോ. ജാസിർ അൽ ഹെർബിഷ് ഇക്കാര്യം അറിയിച്ചത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതന മനുഷ്യവാസ കേന്ദ്രത്തിന്റെ ആദ്യത്തെ ശാസ്ത്രീയ തെളിവുകളാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഏഴ് മനുഷ്യരുടെയും 107 ഒട്ടകങ്ങളുടെയും 43 ആനകളുടെയും കൂട്ടമായി സഞ്ചരിക്കുന്ന ഐബെക്സ്, മാൻ, ഗോവിൻ കുടുംബങ്ങളിൽ നിന്നുള്ള മൃഗങ്ങളുടേയും കാൽ അടയാളങ്ങൾ സംഘം കണ്ടെത്തി. ആനകളുടെ 233 ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്.