കുട്ടിനിക്കറിട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കമന്റുകള്‍ വായിച്ചു കൊടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണ്; അനശ്വര പറയുന്നു

 കുട്ടിനിക്കറിട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കമന്റുകള്‍ വായിച്ചു കൊടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണ്; അനശ്വര പറയുന്നു

നടി അനശ്വര രാജന്റെ പുതിയ ഫോട്ടോഷൂട്ട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കുട്ടിനിക്കറിട്ട് ഫോട്ടോ പങ്കുവച്ചതാണ് താരത്തിനെതിരെ തിരിയാന്‍ സദാചാര വാദികളെ പ്രേരിപ്പിച്ചത്. പിന്നാലെ അനശ്വര തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് അവര്‍ക്ക് മറുപടി. ഇതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. റിമ കല്ലിങ്കല്‍, പാര്‍വതി, നസ്രിയ, അഹാന, അമേയ തുടങ്ങി നിരവധി താരങ്ങള്‍ പിന്തുണയുമായെത്തി.

ഇപ്പോഴിതാ ആക്രമണങ്ങളെ കുറിച്ച് അനശ്വര തന്നെ മനസ് തുറക്കുകയാണ്. സെപ്തംബര്‍ 8 നായിരുന്നു 18 വയസായത്. അപ്പോഴായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് പോസ്റ്റ് ചെയ്തതെന്നും അനുശ്വര പറയുന്നു. തിങ്കളാഴ്ച വരെ കമന്റുകളൊന്നും കണ്ടിരുന്നില്ല. ഒരു കല്യാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.

കുറച്ചു കമന്റുകള്‍ കൊണ്ട് തന്നെ മൂഡ് മനസിലായി. ആദ്യം അവഗണിക്കാനാണ് തീരുമാനിച്ചത്. പക്ഷെ കാര്യങ്ങള്‍ കെെവിട്ടു പോകുമെന്നായപ്പോള്‍ അതിനെ നേരിടണമെന്ന് തോന്നിയെന്ന് അനശ്വര പറയുന്നു. കമന്റുകള്‍ വെെകാരികമായി തന്നെ ബാധിച്ചില്ല. പക്ഷെ നമ്മള്‍ 21-ാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലുമാണോ ജീവിക്കുന്നതെന്ന് തോന്നിയെന്നും അനശ്വര പറഞ്ഞു.

”എന്റെ ഫോട്ടോകളില്‍ കമന്റ് ചെയ്ത സഹോദരിമാരേയും അയല്‍ക്കാരേയും കുറിച്ചാണ് ചിന്തിച്ചത്. അവര്‍ക്കും കാണില്ലേ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആഗ്രഹം. സംസ്കാരത്തിന്റേയും സദാചാരത്തിന്റേയും പേരു പറഞ്ഞ് അവരും അടിച്ചമര്‍ത്തപ്പെടില്ലേ? എന്നെ പോലെയുള്ള ആ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചത്” അനശ്വര പറയുന്നു.

പ്രശ്നം തന്റേതല്ലെന്നും അവരുടേതാണെന്നും അവരെയാണ് പഠിപ്പിക്കേണ്ടതെന്നും അനശ്വര പറയുന്നു. തന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ തന്റെ വസ്ത്രം പ്രശ്നമല്ല. കമന്റുകള്‍ വായിച്ചു കൊടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണെന്നും അനശ്വര പറയുന്നു. എന്തു ധരിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും അനശ്വര വ്യക്തമാക്കുന്നു.