ബിനീഷ് കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്; ചോദ്യങ്ങൾ ഇങ്ങനെ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷി കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറിൽ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്.
ചോദ്യങ്ങൾ ഇങ്ങനെ
ബിനീഷിനെ വിളിച്ചു വരുത്തിയത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങൾഏറെയും ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയുമായിരുന്നു.
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾ, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങൾ, ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടായി.
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കർണാടകയിലെ ഒരു എംഎൽഎയുടെ പേരു പറഞ്ഞതായാണു സൂചന
യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാർ ലഭിച്ച യുഎഎഫ്എക്സ് സൊലൂഷൻസ്, ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു.