പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, ഗതി കേടുകൊണ്ടാണ്, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് ആ വഴി തിരഞ്ഞെടുത്തതെന്ന് ടിനി

ഒരു സൂപ്പര്‍ താരത്തിന്റെ മകനായി കടന്നു വന്നതല്ല താന്‍, വായില്‍ വെള്ളിക്കരണ്ടിയുമായല്ല വന്നതും. കലയ്ക്ക് വേണ്ടി പട്ടിണി കിടന്നും അമ്പലപ്പറമ്പിലും മറ്റും പരിപാടി അവതരിപ്പിച്ചുമൊക്കെ തന്നെയാണ് ഇവിടെ വരെ എത്തിയതെന്ന് നടൻ ടിനി ടോം . കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടിനിയുടെ പ്രതികരണം.
താന്‍ ഒരു തുറന്ന പുസ്തകമാണ് . തനിക്ക് ഒന്നും ഒളിച്ചു വെക്കാനില്ല. ബ്ലാക്ക് മണിയില്ലെന്നും രാവും പകലും പണിയെടുത്ത് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ടിനി പറയുന്നു. നേരത്തെ ഒരു ഹാസ്യ പരിപാടിയിലെ ബോഡി ഷെയ്മിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ടിനി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭവങ്ങളിലായിരുന്നു താരത്തിന്റെ പ്രതികരണം.
പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും മിമിക്രിയില്‍ വന്നിട്ടുള്ളവരുണ്ട്. അവര്‍ക്കെല്ലാം ജീവിതം കൊടുത്തിട്ടുള്ള കലയാണ് മിമിക്രി. ആരേയും അപമാനിക്കാനോ ബോഡി ഷെയിം ചെയ്യാനോ അല്ല ഉദ്ദേശിക്കുന്നതെന്നും വെറും തമാശ മാത്രമാണെന്നുമായിരുന്നു ടിനിയുടെ മറുപടി. പക്ഷെ വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് പോലെ തന്നെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറുമെന്നും ടിനി പറയുന്നു.
പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുതെന്നും ടിനി പറഞ്ഞു. ഗതി കേടുകൊണ്ടാണ്, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് അവര്‍ ആ വഴി തിരഞ്ഞെടുത്തതെന്നും ടിനി പറയുന്നു. അതിനാല്‍ അത്തരത്തിലുള്ളവരോട് ഞാന്‍ പ്രതികരിക്കാറില്ല. ഓരോ സെെബര്‍ അറ്റാക്ക് നടക്കുമ്പോഴും കൂടുതല്‍ പവര്‍ഫുള്‍ ആകുമെന്നും ടിനി പറഞ്ഞു.