തീക്കട്ടയിലും ഉറുമ്പരിച്ചു! കൊവിഡ് വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് രോഗമുക്തിക്ക് പകരം കിട്ടിയത് അജ്ഞാത രോഗം!

ലണ്ടൻ: ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്.
രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ചശേഷം പരീക്ഷണം തുടരും. ട്രയൽ നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും ആസ്ട്ര സെനേക അറിയിച്ചു.
ട്രയലുകൾക്കിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് കമ്പനിയുടെ വാദം. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ടുതന്നെ പ്രത്യേക ടീം ഇതേക്കുറിച്ച് പഠിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നിർത്തിവയ്ക്കുന്നത് അസാധാരണ സംഭവമല്ലെങ്കിലും കോവിഡിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൽ ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. കോവിഡ് വാക്സിനായുള്ള പോരാട്ടത്തിൽ അവസാന ഘട്ടത്തിലുള്ള ഒൻപത് കമ്പനികളിൽ ഒന്നാണ് ആസ്ട്ര സെനേക്ക. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു.