ക്വാറന്റീനിലിരുന്ന യുവതിയെ രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

 ക്വാറന്റീനിലിരുന്ന യുവതിയെ രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

കുളത്തൂപ്പുഴ സ്വദേശിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്:

മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി.

ഇന്നലെ വെള്ളറട പൊലീസില്‍ നല്‍കിയ പരാതി പാങ്ങോട് പൊലീസിന് കൈമാറിയതോടെയാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ പീഡനം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.

മൊഴിയിലെ ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടങ്കിലും പരാതി ഗൗരവമുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചെന്ന് പ്രദീപും സമ്മതിച്ചിട്ടുണ്ട്. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലെ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്.