മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നു, 20 ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ അരുംകൊല

 മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നു, 20 ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ അരുംകൊല

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നു. ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമവാസിയായ ലേഖ്റാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു പിതാവ് ആരോപിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ കരിമ്പു വയലിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിരുന്നു. നാലു ടീമുകൾ രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ലഖിംപുർ ഖേരി ജില്ലയിൽ 20 ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്.ഇതിനുമുൻപ്, 13 വയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ച് കൊല്ലപ്പെടുത്തിയിരുന്നു. വയലിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിൻ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ദിവസങ്ങൾക്കു മുൻപാണ് സ്‌കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17 കാരിയെ ഗ്രാമത്തിന് പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗത്തിനു ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.