ക്രിക്കറ്റിലെ യോഗിയാണ് ധോനി, മത്സരഫലങ്ങളോടുള്ള താത്പര്യമില്ലായ്മ ചൂണ്ടി ജവഗല്‍ ശ്രീനാഥ്‌

 ക്രിക്കറ്റിലെ യോഗിയാണ് ധോനി, മത്സരഫലങ്ങളോടുള്ള താത്പര്യമില്ലായ്മ ചൂണ്ടി ജവഗല്‍ ശ്രീനാഥ്‌

വലിയ ടൂര്‍ണമെന്റുകളില്‍ പോലും ഫലം നോക്കാതെ കളിക്കുന്ന ധോനി ക്രിക്കറ്റിലെ യോഗിയാണെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥ്. അശ്വിനൊപ്പമുള്ള ചാറ്റിലാണ് ധോനിയെ ശ്രീനാഥ് യോഗി എന്ന് വിശേഷിപ്പിച്ചത്.

കളി മനസിലാക്കുന്ന വിധം, റിസല്‍ട്ടുകളോട് താത്പര്യമില്ലായ്മ, സംസാരിക്കുന്ന വിധം, പെരുമാറ്റം, കിരീടം നേടി കഴിയുമ്പോള്‍ എത്ര വിലമതിപ്പുള്ളതാണെങ്കിലും മറ്റൊരാളുടെ കൈകളിലേക്ക് ധോനി നല്‍കും. എന്നിട്ട് മാറി നില്‍ക്കും. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് ധോനിയുടെ ശരീരഭാഷ…

ഇന്ത്യ, കെനിയ, പാകിസ്ഥാന്‍ ടീമുകളുടെ ജൂനിയര്‍ ലെവല്‍ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഇടയിലാണ് ധോനിയെ ഞാന്‍ ആദ്യം കാണുന്നത്. അന്ന് ധോനിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ധോനിയുടെ ആരാധകനായി കഴിഞ്ഞിരുന്നു. 2003ലായിരുന്നു അത്.

ധോനി അന്ന് ഒറ്റയ്ക്കാണ് കളി ജയിപ്പിച്ചത്. അന്ന് ഡ്രസിങ് റൂമിലേക്ക് ഓടിച്ചെന്ന് ഞാന്‍ ധോനിയോട് പറഞ്ഞു, ഞാന്‍ നിങ്ങളുടെ ആരാധകനാണ്…അതുത്ത് തന്നെ നീ ഇന്ത്യക്ക് വേണ്ടി കളിക്കും, എല്ലാ ആശംസകളും എന്ന്…ആ പ്രതീക്ഷകളെല്ലാം ധോനി കാത്തു. ഇന്ന് ധോനി എവിടെ എത്തി നില്‍ക്കുന്നു എന്ന് നോക്കൂവെന്നും ശ്രീനാഥ് പറഞ്ഞു.